ന്യൂഡൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ നാൽപ്പതോളം രേഖകൾ മനപ്പൂർവം സ്ഥാപിച്ചുവെന്ന് അമേരിക്കൻ ലാബ് റിപ്പോർട്ട്. അമേരിക്കൻ ഫോറൻസിക് സ്ഥാപനമാണ് നിർണായക വിവരം പുറത്ത് വിട്ടത്. തീവ്രവാദ ബന്ധമാരോപിച്ച് 2020ൽ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലിരിക്കെ സ്റ്റാൻ സ്വാമി മരിച്ചു.

നേരത്തെ സ്റ്റാൻ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളാണ് നക്‌സൽ ഗൂഢാലോചനയിൽ സ്വാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ എൻ.ഐ.എ ഉപയോഗിച്ചത്. ബോസ്റ്റൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ അഴ്‌സണൽ കൺസൾട്ടിങ്ങാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് ഫോറൻസിക് സ്ഥാപനത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സ്വാമിയുടെ ലാപ്‌ടോപ്പിൽ 2014 മുതൽ നിയന്ത്രണമുണ്ടായിരുന്ന ഹാക്കർമാർ 44 രേഖകൾ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റുകളുടെ കത്ത് ഉൾപ്പടെ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഭീമ കൊറേഗാവ് കേസിലാണ് സ്റ്റാൻ സ്വാമി അറസ്റ്റിലായത്. സ്വാമിയുടെ അറസ്റ്റിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു.