ബെംഗളൂരു: സഹോദര ഭാര്യയെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച കേസിൽ കന്നഡ സിനിമ നടി അഭിനയയ്ക്കു രണ്ട് വർഷം തടവ്. കർണാടക ഹൈക്കോടതിയാണ് അയാൾക്ക് ശിക്ഷ വിധിച്ചത്. അഭിനയയുടെ സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ ചെലുവ എന്നിവർക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.

വിവാഹത്തിന് ചോദിച്ച പണം സ്ത്രീധനമായി നൽകിയിട്ടും കല്ല്യാണ ശേഷവും വീണ്ടും വീണ്ടും പണം ചോദിച്ചു. 80,000 രൂപയും 250 ഗ്രാം സ്വർണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002 ലാണു ലക്ഷ്മിദേവി പരാതി നൽകുന്നത്. വിവാഹ ശേഷവും പണം വാങ്ങി. കൊടുക്കാൻ വിസമ്മതിച്ചപ്പോൾ വീട്ടിൽ നിന്നു പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. 1984ൽ പുറത്തിറങ്ങിയ 'അനുഭവ'യാണ് അഭിനയയുടെ ആദ്യ ചിത്രം. ഇതിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.