തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.

ശബരിമലയിൽ കോടിക്കണക്കിന് ഭക്തർ എത്തുമെന്ന് നേരത്തെ അറിയാവുന്നതായിട്ടും ദേവസ്വംബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ല. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്.

കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോർഡും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.