കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ രേണുരാജ്. മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകുന്ന വിവിധ വകുപ്പുകളുടെ സ്ഥാപനമേധാവികളുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കൊച്ചി മെട്രോ അധികൃതർക്കും നിർദ്ദേശം നൽകി.

പാലാരിവട്ടത്ത് നിന്ന് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സ്ഥലം നഷ്ടമാകുന്നത് കേരള മീഡിയ അക്കാദമി, കാക്കനാട് ചിൽഡ്രൻസ് ഹോം, ഒബ്‌സർവേഷൻ ഹോം എന്നീ സ്ഥാപനങ്ങൾക്കാണ്. മീഡിയ അക്കാദമിയിൽ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ ബദൽ സംവിധാനം ഏർപ്പെടുത്താനും ചിൽഡ്രൻസ് ഹോം, ഒബ്‌സർവേഷൻ ഹോം എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ പരിഹരിക്കാനും കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.