കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യമായ ലക്‌സംബർഗിലുള്ള കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻവേലിക്കര തുരുത്തൂർ ഭാഗത്തുള്ള യുവതിയെയാണ് കബളിപ്പിച്ചത്. യുവതിയിൽ നിന്നും പല പ്രാവശ്യമായി ഒന്നര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയിരുന്നു.

തുടർന്ന് ജോലിക്കാര്യത്തെ പറ്റി അമ്പേഷിക്കുന്നതിനായി വിളിച്ച സമയം മുതൽ സാബർ ഫോൺ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു. ഡൽഹി എയർ പോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുനമ്പം ഡി.വൈ.എസ്‌പി എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പുത്തൻവേലിക്കര ഇൻസ്‌പെക്ടർ വി.ജയകുമാർ , സബ് ഇൻസ്‌പെക്ടർ എം.എസ്സ്.മുരളി. എഎസ്ഐ എം.എ.ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.