മലപ്പുറം: മലപ്പുറത്ത് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയിലെ കീഴാറ്റൂർ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് എന്ന കുട്ടനെയാണ് (47) മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടേറെ മയക്കുമരുന്നു കേസുകളിൽ ഇയാൾ പ്രതിയാണ്.

ജില്ല പൊലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ പ്രത്യേക നിർദേശ പ്രകാരം പ്രകാരം ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറാണ് കേസ് സംബന്ധമായി ഉത്തരവിറക്കിയത്. പ്രദീപിനെതിരെ മേലാറ്റൂർ, കരുവാരകുണ്ട്, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കേസുകളുണ്ട്. കഞ്ചാവ് വിൽപ്പന നടത്തിയതിനും കൈവശം വച്ചതിനുമായി 11 കേസുകളും ഒരു മോഷണകേസുമാണുള്ളത്.

മഞ്ചേരി സ്റ്റേഷൻ പരിധിയിൽ രണ്ടു കേസുകളിൽ പത്തു കിലോ കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷം 2.5 കിലോ കഞ്ചാവ് കൈവശം വച്ചതിനു മലപ്പുറം എക്സൈസിലും ഇയാൾക്കെതിരേ കേസുണ്ട്. വലിയതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രദീപിനെ ഒരു വർഷത്തേയ്ക്കാണ് കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്. നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള 21 പേർക്കെതിരെ ജില്ലയിൽ ഈ വർഷം കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.