കോഴിക്കോട്: സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്. സഭയിൽ നടമാടുന്ന ഹീന പ്രവണതകൾ ലജ്ജാകരമാണ്. അത്തരം സംഭവങ്ങളിൽ വിശ്വാസികൾക്കുണ്ടായ ദുഃഖത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ് മാർ. ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി കണിയാരം കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതിന് ഇടയിലായിരുന്നു ബിഷപ്പിന്റെ മാപ്പ് പറച്ചിൽ.

കഴിഞ്ഞ ദിവസം കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മിൽ ധാരണയായി. സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.