ശാസ്താംകോട്ട: ശാസ്താംകോട്ട ധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണ ശ്രമം. ഊട്ടുപുരയിൽ നിന്നും വലിയ വാർപ്പ് കടത്താനാണ് ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ശബ്ദം കേട്ട് വാച്ചർ ഊട്ടുപുരയിൽ എത്തിയപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു.

വലിയ ഭാരമുള്ള ഓടിന്റെ വാർപ്പ് സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും കടത്താൻ വാതിൽ വരെ എത്തിച്ചിരുന്നു. എന്നാൽ വാതിൽ കടത്തണമെങ്കിൽ വാർപ്പ് ഉയർത്തി നീക്കണം. ഇതിനുള്ള ശ്രമത്തിനിടെ ശബ്ദം പുറത്തുവന്നതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ഊട്ടുപുരയുടെ പൂട്ട് തകർത്താണ് കവർച്ച നടത്താൻ ശ്രമിച്ചത്.

ക്ഷേത്രമുതൽ സംരക്ഷിക്കുന്നതിൽ ദേവസ്വം അധികൃതർ അനാസ്ഥ കാണിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള എടുപ്പു കുതിരച്ചട്ടം കാണാതെ പോയിരുന്നു.

കൊടിമരം സ്വർണം പൂശിയത് ക്ലാവ് പിടിച്ചതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള സർക്കാർ ഹൈസ്‌കൂളിലും സമാനമായ രീതിയിൽ മോഷണ ശ്രമം നടന്നിരുന്നു. സ്‌കൂളിൽ ഭക്ഷണം ഉണ്ടാക്കുന്ന വലിയ വാർപ്പാണ് കടത്തിയത്.