തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകരുടെ സംരക്ഷണത്തിനായി അടിയന്തിരമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഘോയലിന് കത്ത് അയച്ചു.

2011 ജനുവരിയിൽ 233 രൂപ വിലയെത്തിയ ആർഎസ്എസ് 4 സ്വാഭാവിക റബ്ബർ പിന്നീട് ക്രമാതീതമായി വിലയിടിഞ്ഞ് ഇപ്പോൾ 136 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിലും കർഷകർ പിടിച്ചുനിൽക്കുന്നത് 2015 16 വർഷം മുതൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി ഒന്നുകൊണ്ട് മാത്രമാണ്.

ആർഎസ്എസ് 4 ഗ്രേഡ് റബ്ബറിന് ചെറുകിട ഇടത്തരം കർഷകർക്ക് 170 രൂപ ഉറപ്പു നൽകുന്ന പദ്ധതിയാണ് റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്‌കീം. ഉത്പാദന ചെലവിലുണ്ടായ വർദ്ധനവു കാരണം റബ്ബറിന് കുറഞ്ഞത് 250 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പ്രത്യേക സംരക്ഷണം വേണം. അസിയാൻ രാഷ്ട്രങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന സ്വാഭാവിക റബ്ബറിന് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണം. പ്രൊഡക്ഷൻ ഇൻസെന്റീവ് കുറഞ്ഞത് 250 രൂപയെങ്കിലും ആക്കുന്നതിനുള്ള ധനസഹായം നൽകണം. തോട്ടങ്ങളുടെ പുനരുജീവനത്തിന് ഹെക്ടറിന് 50,000 രൂപ ധനസഹായം നൽകണം. ചെറുകിട ഇടത്തരം കർഷകരുടെ താൽപര്യ സംരക്ഷണത്തിനായി നാഷണൽ റബ്ബർ പോളിസി രൂപീകരിക്കണം. ലൈവിലി ഫുഡ് സെക്യൂരിറ്റി ബോക്‌സിൽ സ്വാഭാവിക റബ്ബറിനെ കൂടി ഉൾപ്പെടുത്തണം. ലോക വ്യാപാര കരാറുകളിലും മറ്റു ദേശീയ സ്വാതന്ത്ര്യ വ്യാപാര കരാറുകളിലും സ്വാഭാവിക റബ്ബറിനെ ഒരു കാർഷികോത്പന്നമായി പരിഗണിക്കണം. എന്നിങ്ങനെയാണ് കേന്ദ്രത്തിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടത്. സ്വാഭാവിക റബറിന്റെ വിലയിടിവ് സംസ്ഥാനത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ ആകെ തകർത്തിരിക്കുകയാണെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.