പാലക്കാട്: രാജ്യാന്തര മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ ഷൈജുവാണ് വരൻ. മൈലംപുള്ളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സിൽവെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹത്തിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. നെന്മാറ അന്താഴി വീട്ടിൽ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ് ഷൈജു.

വിവാഹ നിശ്ചയം വീടിനടുത്തുള്ള പാലക്കീഴ് ഭഗവതി ക്ഷേത്രത്തിൽ വച്ച് സെപ്റ്റംബറിൽ നടന്നിരുന്നു. പാലക്കീഴ് ഉണ്ണിക്കൃഷ്ണൻ- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഇന്ത്യൻ റെയിൽവേയിൽ സീനിയർ ക്ലാർക്കാണ് ചിത്ര.

പാലക്കാട് മുണ്ടൂർ സ്വദേശിനിയായ ചിത്ര 2009 ലെ സംസ്ഥാന കായിക മേളയിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2011 ൽ പൂന ആതിഥേയത്വം വഹിച്ച നാഷണൽ സ്‌കൂൾ ഗെയിംസിൽ 1500 മീറ്റർ, 3000 മീറ്റർ ഓട്ടത്തിൽ താരം സ്വർണം നേടി. തുടർന്ന് വൻ കുതിപ്പാണ് ചിത്ര തന്റെ കരിയറിൽ നടത്തിയത്.

800, 1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസ് (2016), ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിലും (2018) താരം സ്വർണം നേടിയിരുന്നു. ഇതേ വർഷം തന്നെയാണ് ഏഷ്യൻ അത്‌ലറ്റിക്ക്‌സ് ചാമ്പ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ താരം ഒന്നാമതെത്തിയത്.

2018 ഏഷ്യൻ ഗെയിംസിൽ വെങ്കലും 2019 ദോഹ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യഷിപ്പിൽ സ്വർണവും സ്വന്തമാക്കാൻ ചിത്രയ്ക്കായി. 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും സ്വന്തമാക്കി.

ബംഗളൂരുവിൽ ഏഷ്യൻ ഗെയിംസിന് വേണ്ടിയുള്ള പരിശീലനത്തിലാണ് ചിത്രയിപ്പോൾ. കുടുംബജീവിതത്തിനൊപ്പം കായിക കരിയർ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.