കോഴിക്കോട്: ഒരു കോടിയോളം വിലവരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ഛർദ്ദി ) തൃശൂർ സ്വദേശി കൊടുവള്ളി പൊലീസിന്റെ പിടിയിലായി. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് (32) ആണ് പിടിയിലായത്. കൊടുവള്ളി എസ് ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ദേശീയപാതയിൽ കൊടുവള്ളി നെല്ലാങ്കണ്ടിക്ക് പാലത്തിന് സമീപം ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തിമിംഗല ഛർദ്ദി. കെ എൽ 45 ബി 9036 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മേഖയിലുള്ളവർക്ക് വേണ്ടി കൈമാറാനായി കൊണ്ടുവന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയ അനൂപിനേയും ആമ്പർഗ്രീസും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽപേർ ഉണ്ടെന്നാണ് സൂചന. എസ് ഐ മാരായ അനൂപ്, പ്രകാശൻ, രശ്മി, ജൂനിയർ എസ് ഐ സജീവൻ എസ് സി പി ഒ മാരായ ലതീഷ്, റഹിം സി പി ഒ ശഫീഖ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രാജീവൻ പറഞ്ഞു.