തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ പരസ്യ നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പരസ്യം നിരോധിച്ച ഹൈക്കോടതി വിധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെഎസ്ആർടിസിയിൽ നിലവാരമുള്ള പരസ്യം മാത്രമേ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

'പരസ്യനിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കാലാകാലങ്ങളായി കെഎസ്ആർടിസിക്ക് നല്ല വരുമാനമാണ് പരസ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. അത് നിലക്കുന്നത് കമ്പനിയുടെ സാമ്പത്തികനിലയെ ക്രമാതീതമായി ബാധിക്കും. ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. വണ്ടിയുടെ മുൻഭാഗത്ത് ഒരു കാരണവശാലും പരസ്യം പാടില്ല എന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻവശങ്ങളിൽ ഇപ്പോഴും പരസ്യമില്ല. വശങ്ങളിൽ പരസ്യമുള്ളതുകൊണ്ട് അപകടം ഉണ്ടാവാൻ സാധ്യതയുമില്ല. പരസ്യങ്ങൾ ഉള്ളതിന്റെ പേരിൽ അപകടമുണ്ടായതായി എവിടെയും കേട്ടിട്ടില്ല. നിലവാരമുള്ള പരസ്യങ്ങൾ പതിപ്പിക്കാൻ മാത്രമേ അനുമതി നൽകൂ'. മന്ത്രി പറഞ്ഞു.