അരൂർ: മൂന്ന് മാസം മുമ്പ് ഭാര്യയ്ക്ക് അപകടം ഉണ്ടായ അതേ സ്ഥലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഭർത്താവും മരിച്ചു. രണ്ടുപേരും ബൈക്ക് തട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

അരൂർ ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ചന്തിരൂർ കൂട്ടുങ്കൽ പുരുഷോത്തമൻ (71) ആണ് മരിച്ചത്. ചന്തിരൂർ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റിൽ പറന്നു പോയപ്പോൾ അത് എടുക്കാൻ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-നാണ് മരിച്ചത്. ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീൻ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു അന്ന്.

മാലതിയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് - ഒക്ടോബർ 23-ന്. മക്കൾ: ശ്രീദേവി, ശ്രീജ, ശ്രീനിവാസൻ, ശ്രിനൂപ്. മരുമക്കൾ: ലാലൻ, ഗിരീഷ്, ശാലു, ആതിര.