മലപ്പുറം: കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റഅ ചെയ്തു. മേലാറ്റൂർ എടപ്പറ്റ സ്വദേശി മഠത്തിൽ മൻസൂർ അലിയെ (42) ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറം സിവിൽസ്റ്റേഷനിലെ കുടുംബക്കോടതി പരിസരത്താണ് സംഭവം. അഭിഭാഷകരും കക്ഷികളും ഇടപെട്ടു തടഞ്ഞതിനാൽ ദുരന്തം ഒഴിവായി.

മൻസൂർ അലിയുടെ ഭാര്യ വെള്ളിയഞ്ചേരി കുണ്ടുകുന്നൻ റുബീനയെ ആണ് മൻസൂർ അലി അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഇവരുടെ കേസ് മലപ്പുറം കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കേസ് പരിഗണിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതോടെ മൻസൂർ കുപ്പിയിലാക്കി വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ റുബീനയുടെ ദേഹത്തൊഴിച്ച ശേഷം കത്തിക്കാനായി ലൈറ്റർ പുറത്തെടുത്തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഭിഭാഷകരാണ് ലൈറ്റർ തട്ടിക്കളഞ്ഞ് മൻസൂറിനെ പിടിച്ചുമാറ്റിയത്. വധശ്രമത്തിനാണു കേസ്.