മലപ്പുറം പെരിന്തൽമണ്ണയിൽ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂരമർദ്ദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ഥലമുടമയാണ് മർദ്ദിച്ചത്. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‌ത്തിയെന്നും ചവിട്ടിയെന്നും കുട്ടി മൊഴി നൽകിയിരുന്നു. ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം.

സംഭവത്തിൽ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകിയിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.