കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്ത് വീട്ടിൽ വീട്ടിൽ മുഹമ്മദ് ഷഫീർ (27) നെയാണ് കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും സബ് ഇൻസ്‌പെക്ടർ അനൂപ് എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

ഫാറൂക്ക് കോളെജിന് സമീപം കോളെജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർകോട്ടിക്ക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കോളെജിന് സമീപം പ്രവർത്തിക്കുന്ന സ്‌പോട് കഫേയുടെ മറവിൽ ഷഫീർ വൻ തോതിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്, എ എസ് ഐ അബ്ദുറഹിമാൻ, സീനിയർ സി പി ഒ ഒ കെ അഖിലേഷ്, അനീഷ് മൂസാൻ വീട്, സിപി ഒ അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ രഞ്ജിത് എം, ഫറോക്ക് സ്റ്റേഷനിലെ എസ് ഐ ബാവ, രഞ്ജിത് ടി പി, ഡ്രൈവർ സിപിഒ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ലഹരി മാഫിയ ലക്ഷ്യമിടുന്നത് പ്രധാനമായും വിദ്യാർത്ഥികളെയാണെന്ന് നർകോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. സമീപകാലത്ത് രജിസ്റ്റർ ചെയ്ത എൻ ഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടവർ അധികവും വിദ്യാർത്ഥികളാണ്. സ്‌കൂൾ, കോളെജ് എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. ക

കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാൻ പണത്തിനായി ലഹരി കച്ചവടത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവതലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണത്തിലൂടെയും ബോധവത്ക്കരണങ്ങളിലൂടെയും മാത്രമെ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കുകയുള്ളു. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രകാശൻ പടന്നയിൽ വ്യക്തമാക്കി.