മലപ്പുറം: രേഖകളില്ലാതെ കാറിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ്വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ്(26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ്(24), തസ്ഗൗൺ വെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ(39) എന്നിവരാണ് അറസ്റ്റിലായത്.

തൂതയിൽ വാഹന പരിശോധനയ്ക്കിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാർ തടഞ്ഞ് പരിശോധന നടത്തിയത്. കാറിന്റെ സ്റ്റിയറിങ് വീലിന് താഴെയുള്ള ഡാഷ് ബോർഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

സമാനമായി വാഹന പരിശോധനക്കിടെ കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപയുമായി രണ്ട് പേരെ വളാഞ്ചേരി പൊലീസ് പിടികൂടിയത് മാസങ്ങൾക്ക് മുമ്പാണ്. പാണ്ടിക്കാട് തുവ്വൂർ സ്വദേശി കുറുവേലി അൻസാർ (36) വല്ലപ്പുഴ സ്വദേശി തൊടിയിൽ ഫൈസൽ (33) എന്നിവരാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത്ദാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കുളമംഗലത്തുവെച്ച് ഇവർ പിടിയിലാകുന്നത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിർമ്മിച്ചിരുന്നത്. കുഴൽപ്പണ കടത്തുകാർക്കായി പ്രത്യേക രഹസ്യ അറ നിർമ്മിച്ചു നൽകുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.