മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാമുകനായ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനുഷ(17)യെ കഴിഞ്ഞ ദിവസമാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചേളാരി സ്വദേശി ഷിബിനെയാണ് പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെത് ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രേരണാക്കുറ്റത്തിന് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ പിണങ്ങിയതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൊബൈൽ ഫോണിൽ സുനുഷ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ നിരന്തരം പെൺകുട്ടിയുമായി തർക്കിച്ചിരുന്നു. പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ അറ്സറ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.