പത്തനംതിട്ട: പത്തനംതിട്ട എ.ആർ. ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സത്കാരത്തിനിടെ തമ്മിലടിച്ച ഗ്രേഡ് എഎസ്ഐ. ഗിരി, ഡ്രൈവർ എസ്.സി.പി.ഒ. സാജൻ എന്ന് അറിയപ്പെടുന്ന ജോൺ ഫിലിപ്പ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും കിട്ടിയതിന്റെ സന്തോഷത്തിനായി ക്യാമ്പിലെ മറ്റൊരു ഉദ്യോഗസ്ഥനാണ് സത്ക്കാരം സംഘടിപ്പിച്ചത്. മൈലപ്രയിലെ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടന്ന സത്ക്കാരത്തിനിടെ ഗിരിയും സാജൻ ഫിലിപ്പും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായികുന്നു. മദ്യമുൾപ്പെടെ വിളമ്പിയിരുന്നതിന്റെയും അടി നടക്കുന്നതിന്റേയും സി.സി.ടി.വി. ദൃശ്യങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷനെന്നാണ് വിവരം.

പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള അഴിമതികളുടെ കഥകൾ പറഞ്ഞായിരുന്നു അടി തുടങ്ങിയത്. അടുത്തിടെ ഒരു സ്റ്റേഷനിലെ ജീപ്പ് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് കൂടുതൽ തുക ബില്ലെഴുതിവാങ്ങിച്ചെന്ന് ഗിരി നേരത്തെ ആരോപിച്ചിരുന്നു. ഇത് സത്കാരത്തിനിടയിലെ സംസാരത്തിൽ കയറിവന്നു. തുടർന്ന് ജോൺ ഫിലിപ്പ് ഗിരിയെ മർദിക്കുകയായിരുന്നു. ഗിരി തിരിച്ചും അടിച്ചു. ബഹളം കൂടുകയും കാര്യങ്ങൾ നിയന്ത്രണം വിടുകയും ചെയ്തതോടെ ഓഡിറ്റോറിയം ഉടമ രംഗത്ത് എത്തി. സത്കാരം നിർത്തിച്ച് എല്ലാവരേയും പുറത്തിറക്കിവിട്ടു. കൂടുതൽ പരിശോധനയ്ക്കുശേഷം സത്കാരം സംഘടിപ്പിച്ച ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായേക്കും.