ന്യൂഡൽഹി: ഭരണ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. അദാനി വിഷയത്തിലെ ജെപിസി അന്വേഷണവും രാഹുൽഗാന്ധി മാപ്പു പറയണമെന്ന ആവശ്യവും ഉന്നയിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തർക്കം തുടങ്ങി. ബഹളത്തിനിടെ ലോക്‌സഭ 1.48 ലക്ഷം കോടി രൂപയുടെ ഉപധനാഭ്യർഥനകളും 1.18 ലക്ഷം കോടി രൂപയുടെ ജമ്മു കശ്മീർ ബജറ്റും ചർച്ചകളില്ലാതെ പാസാക്കി.

രാജ്യസഭയും ബഹളം മൂലം ഒരു തവണ നിർത്തിവെച്ചെങ്കിലും പിന്നീടു പിരിഞ്ഞു. ഇന്ന് ഉഗാദി പ്രമാണിച്ചുള്ള അവധിക്കു ശേഷം പാർലമെന്റ് നാളെ ചേരും. ലോക്‌സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചയുടൻ ബിജെപി അംഗങ്ങളും പ്രതിപക്ഷവും അദാനിയുടേയും രാഹുൽ ഗാന്ധിയുടേയും പേരിൽ മുദ്രാവാക്യം വിളി തുടങ്ങി. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കർ 2 മണിവരെ നിർത്തിവച്ചു.

രണ്ടിന് സഭ ചേർന്നപ്പോൾ ഇരുപക്ഷവും മൗനം പാലിച്ചു. ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ നടപടികൾ തുടങ്ങിയപ്പോൾ ബിജെപി അംഗങ്ങൾ രാഹുൽഗാന്ധി മാപ്പു പറയണമെന്ന് മുദ്രാവാക്യം വിളിച്ചു. അതോടെ പ്രതിപക്ഷവും മുദ്രാവാക്യം വിളി തുടങ്ങി.

ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.മുരളീധരൻ, എം.കെ.രാഘവൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരടക്കമുള്ള പ്രതിപക്ഷം പ്ലക്കാർഡുകളും മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടെ ചെയറിലുണ്ടായിരുന്ന രാജേന്ദ്രപ്രസാദ് ഉപധനാഭ്യർഥനകളും ജമ്മു കശ്മീർ ബജറ്റും പാസാക്കാൻ ധനസഹമന്ത്രി പങ്കജ് ചൗധരിയെ ക്ഷണിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഇവ ശബ്ദവോട്ടോടെ പാസാക്കി.

ജമ്മു കശ്മീർ ബജറ്റിൽ ഭവന നിർമ്മാണത്തിനും ജലവിതരണത്തിനും മറ്റു ജനക്ഷേമ നടപടികൾക്കുമാണു മുൻതൂക്കം. ഈ വർഷത്തെ ഉപധനാഭ്യർഥനകളിൽ 1,48,133.23 കോടി രൂപയാണു ചെലവ്. ഇതിൽ 36,325 കോടി രൂപ വളം സബ്‌സിഡികൾക്കാണ്. ഈ വർഷത്തെ രണ്ടാം ബാച്ച് ധനവിനിയോഗ ബില്ലും ചർച്ചയില്ലാതെ പാസാക്കി. പ്രതിരോധ പെൻഷനായി 33,718.49 കോടി രൂപ അധികച്ചെലവു വകയിരുത്തിയിട്ടുണ്ട്.