ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീടിന് തീപിടിച്ചു. ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീടാണ് കത്തി നശിച്ചത്. മഹേഷും ഭാര്യയും മക്കളും സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പോഴാണ് സംഭവം. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ ഹരിപ്പാട് അഗ്‌നിശമന സേനാവിഭാഗത്തെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയുമായിരുന്നു. പലകയും ഓടും ഷീറ്റും കൊണ്ട് നിർമ്മിച്ച രണ്ടു മുറികളും അടുക്കളയുമുള്ള വീടിന്റെ എൺപതു ശതമാനത്തിലധികവും കത്തിയമർന്നു.

പാചകവാതക സിലിൻഡറിലേക്ക് തീ പടരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ടി വി ഫ്രിഡ്ജ്, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ എന്നിവയെല്ലാം അഗ്‌നിക്കിരയായി. ടൈൽ പണിക്കാരനായ മഹേഷിന്റെ കട്ടിങ് യന്ത്രമുൾപ്പടെയുള്ള പണി ആയുധങ്ങൾക്കും നാശനഷ്ടം ഉണ്ടായി. റവന്യൂ അധികൃത സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.