തിരുവനന്തപുരം: സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. മുൻ സാമ്പത്തിക വർഷത്തിൽ (2022- 23) അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒറ്റയടിക്ക് 50 ശതമാനമാണ് വെട്ടിക്കുറച്ചത്. മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തിൽ സമർദം ചെലുത്തുന്നതിനിടയിലാണ് കേരളത്തെ ഞെട്ടിച്ച പുതിയ നടപടി.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോലിറ്ററായും 3888 കിലോ ലിറ്ററായും 1944 കിലോ ലിറ്ററായും വെട്ടിച്ചുരുക്കി.

2021-22 കാലയളവിൽ മഞ്ഞ, പിങ്കുകാർഡുകാർക്ക് മൂന്ന് മാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് എട്ട് ലിറ്റർ മണ്ണെണ്ണയുമാണ് നൽകിയിരുന്നത്.