കോഴിക്കോട്: ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിൽ രണ്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ആക്രമണത്തിന് ഇരയായ ഡോക്ടറുടെ ഹർജിയിലാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രസവത്തെത്തുടർന്ന് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചാണ് യുവതിയുടെ ബന്ധുവായ ഫാരിസ് ഡോക്ടറെ മർദിച്ചത്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികളായ രണ്ട് പേരും തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോടതിയിൽ കീഴടങ്ങുമെന്ന് ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കി. ജാമ്യഹർജി വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.