കൊച്ചി: ബ്രഹ്‌മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന് ടെൻഡർ വിളിച്ച് നഗരസഭ. 48.56 കോടി രൂപ ചെലവിൽ എട്ട് മാസത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ടെൻഡറിൽ പറയുന്നത്. 150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്‌കരിക്കാൻ ശേഷിയുള്ളതായിരിക്കണം പ്ലാന്റ് എന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ.

കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്ക് മാത്രമേ ടെൻഡറിൽ പങ്കെടുക്കാനാകൂ. കൂടാതെ പ്രതിവർഷം 43,000ടൺ കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം എന്നും ടെൻഡറിൽ പറയുന്നു. ടെൻഡർ ഏറ്റെടുത്ത് കഴിഞ്ഞ് ഒൻപതാം മാസം മുതൽ പ്രവർത്തനം തുടങ്ങാൻ സാധിക്കണം. അഞ്ച് വർഷം പ്രവർത്തിപ്പിച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തണമെന്നും കരാറിൽ നിർദേശിക്കുന്നു.

അതേസമയം അടുത്തിടെ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടല്ല ടെൻഡർ ക്ഷണിക്കുന്നതെന്നും, നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടങ്ങിവച്ചതാണെന്നും കൊച്ചി നഗരസഭ അറിയിച്ചു. ടെൻഡർ ക്ഷണിക്കാൻ രണ്ട് മാസം മുൻപ് തന്നെ നഗരസഭ അനുമതി നൽകിയിരുന്നെന്നും അധികൃതർ വ്യക്തമാക്കി.