വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ഗോത്രവിഭാഗത്തിൽപ്പെട്ട പതിനൊന്ന് സ്ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ആരോപണ വിധേയരായ പൊലീസുകാരെ കോടതി വെറുതെ വിട്ടു. പതിനാറ് കൊല്ലം മുമ്പ് അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഗ്രാമത്തിലാണ് നിഷ്ഠൂരസംഭവം നടന്നത്. പൊലീസിന്റെ പ്രത്യേക വിഭാഗമായ 'ഗ്രേഹൗണ്ട്സി'ൽപ്പെട്ട പൊലീസുകാർ സ്ത്രീകളെ കൂട്ടബലാൽസംഗത്തിനിരയാക്കിയെന്നായിരുന്നു ആരോപണം.

കേസിൽ പ്രതികളായ 21 പൊലീസുകാരെയാണ് പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. നീതിപൂർവവും പക്ഷപാത രഹിതവുമായ അന്വേഷണത്തിന്റെ അഭാവമാണ് പ്രതികളെ വെറുതേവിടുന്നതിലേക്ക് നയിച്ചതെന്ന് കോടതി പറഞ്ഞു.

2007 ഓഗസ്റ്റിലായിരുന്നു സംഭവം. 2018-ലാണ് കേസിൽ വിചാരണ ആരംഭിച്ചത്. വ്യാഴാഴ്ച പ്രതികളെ കുറ്റവിമുക്തരാക്കി പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. അതേസമയം, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി വഴി അതിജീവിതകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു.

ഇക്കാലയളവിനിടെ കേസിൽ പ്രതികളായ പൊലീസുകാർ അറസ്റ്റ് ചെയ്യപ്പെട്ടില്ലെന്നും അവരിൽ ചിലർ സർവീസ് പൂർത്തിയാക്കി വിരമിക്കുകയോ മറ്റുചിലർ മരിക്കുകയോ ചെയ്തതായും ഹ്യൂമൻ റൈറ്റ്സ് ഫോറം (എച്ച്ആർഎഫ്) ഉപാധ്യക്ഷൻ എം. സാരത് പറഞ്ഞു. കേസിന്റെ ആദ്യനാളുകളിൽത്തന്നെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടന്നതായും ഫോറൻസിക് മെഡിക്കൽ പരിശോധനകളിൽ വരെ അട്ടിമറി നടന്നതായും അദ്ദേഹം ആരോപിച്ചു.