ആലപ്പുഴ: ചെങ്ങന്നൂരിൽ ഫയർ, ട്രാഫിക്ക് സ്റ്റേഷനുകൾക്കായി നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടം ചൊവ്വാഴ്ച വൈകിട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ് കോളേജിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ് കോളേജിനു സമീപമുള്ള നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് 2004 മുതൽ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. എംഎ‍ൽഎ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. പഴയ പൊലീസ് സ്റ്റേഷൻ നിന്നിരുന്ന സ്ഥലത്ത് മൂന്നു നിലകളിലായി 11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് നിർമ്മിച്ചത്. താഴത്തെ നിലയിൽ രണ്ടു സ്റ്റോറുകൾ, ലൂബ്രിക്കന്റ് റൂം, ഗ്യാരേജ്, വാച്ച്മാൻ റൂം, റിസപ്ഷൻ എന്നിവയും ഒന്നാം നിലയിൽ ഇരു സേനാവിഭാഗങ്ങളിലെയും പ്രത്യേക ഓഫീസുകളും മൂന്നാം നിലയിൽ വിശ്രമമുറിയും അടുക്കളയുമാണുള്ളത്. ഫയർ സ്റ്റേഷനിൽ നിന്നും എം.സി. റോഡ് ഉൾപ്പെടെ പ്രധാന വീഥികളിൽ എത്തുന്നതിനുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്റ്റേഷന് സമീപമുള്ള എഞ്ചിനീയറിങ് കോളേജ് റോഡിന്റെ വീതിയും കൂട്ടിയിട്ടുണ്ട്.