ഇടുക്കി: കട്ടപ്പനയിൽ എം ഡി എം എ കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി തടാകത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടിൽ ജോമാർട്ടിൻ (24) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് 150 മില്ലി ഗ്രാം എം ഡി എം എയുമായി ജോമാർട്ടിനെ കട്ടപ്പന ടൗണിൽ നിന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങി വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ ജോമാർട്ടിനെ കാണാതായി. ഇന്നലെ വൈകിട്ട് ഇയാളുടെ കാർ അഞ്ചുരുളി തടാകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

അഗ്‌നിശമന സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം തീരത്ത് പൊന്തുകയായിരുന്നു. എം ഡി എം എ കേസിൽ അകപ്പെട്ടത്തിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.