പട്‌ന: ഐഎഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ എംപിയുമായ ആനന്ദ് മോഹൻ സിങ് ജയിൽ മോചിതനായി. ബിഹാർ സർക്കാരിന്റെ വിവാദ ജയിൽ ചട്ട പരിഷ്‌കരണമാണ് ആനന്ദ് മോഹൻ സിങിന്റെ ജയിൽ മോചനത്തിന് വഴിതെളിച്ചത്. ചട്ട പരിഷ്‌കരണത്തിനെതിരെ വലിയ പ്രതിഷേധം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തുന്നതിനിടെയാണ് ജയിൽ മോചനം.

നിതീഷ് കുമാർ സർക്കാർ ജയിൽനിയമങ്ങൾ പരിഷ്‌കരിച്ചത് ഈ മാസം ആദ്യമാണ്. സർക്കാർ ജീവനക്കാരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊലപ്പെടുത്തിയവർക്ക് ശിക്ഷാ ഇളവില്ല എന്ന ചട്ടം റദ്ദാക്കിയതോടെ 15 വർഷത്തെ തടവിന് ശിക്ഷപ്പെട്ട ആനന്ദ് മോഹൻ സിങിന് പുറമെ 26 തടവുകാരുടെ മോചനം സാധ്യമാകുകയായിരുന്നു

തുല്യനീതിയുടെ ലംഘനമാണ് തീരുമാനമെന്ന് സെൻട്രൽ ഐഎഎസ് അസോസിയേഷൻ പ്രതികരിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ജി. കൃഷ്ണനായിക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം അപലപനീയമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.

ആനന്ദ് മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം,1994ൽ ഗോപാൽഗഞ്ച് ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് ജി.കൃഷ്ണനായിക്കിനെയാണ് കൊലപ്പെടുത്തിയത്. ആനന്ദ് മോഹന് 2007ൽ ബിഹാർ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പട്‌ന ഹൈക്കോടതി അത് ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. ആനന്ദ് മോഹൻ സിങ്ങിന്റെ മോചനം രജ്പുത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.