കൊച്ചി: പണം നൽകി ബുക്ക് ചെയ്ത തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്. എറണാകുളം മെയ്‌സ് റസ്റ്ററന്റിനെതിരെ വീട്ടമ്മ നൽകിയ പരാതിയിലാണ് ഉത്തരവ്. വീട്ടമ്മ നഷ്ടപരിഹാരമായി 40,000 രൂപയും സദ്യയ്ക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്കു നൽകണമെന്ന് കോടതി വിധിച്ചു.

വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ് വന്നത്്. 2021 തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. ബിന്ധ്യ മെയ്‌സ് റസ്റ്ററന്റിൽ സ്‌പെഷൽ ഓണസദ്യ ബുക്ക് ചെയ്തിരുന്നു. അഞ്ച് പേർക്കുള്ള സദ്യയ്ക്ക് 1295 രൂപയും നൽകി. ഉച്ചയ്ക്ക് ഊണും കറികളും പായസവും അടക്കം വീട്ടിലെത്തിക്കുമെന്നായിരുന്നു ഹോട്ടലധികൃതരുടെ വാഗ്ദാനം. മൂന്നു മണി വരെ കാത്തിട്ടും സദ്യ എത്തിയില്ല. ഹോട്ടൽ ഉടമയെ അടക്കം ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരി നൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു. ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റം പരാതിക്കാരിക്കും കുടുംബത്തിനും മനോവിഷമമുണ്ടാക്കിയെന്നും സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു. ഹോട്ടൽ നിലവിൽ പ്രവർത്തിക്കുന്നില്ല. നിയമനടപടികളുടെ ഒരു ഘട്ടത്തിലും ഹോട്ടലുടമ സഹകരിച്ചിട്ടില്ല.