കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26 ) ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌ക്വാഡിന്റെയും കസബ പൊലീസിന്റെയും പിടിയിലായി.

മാങ്കാവിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപ്പന വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ് ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പൊലീസും ഡാൻസഫ് സ്‌ക്വാഡും തിരച്ചിൽ നടത്തുമ്പോഴാണ് നിരവധി തവണ ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കണ്ടത്. ചില്ലറ വിൽപ്പനയ്ക്കായി ബ്രൗൺ ഷുഗറുമായി എത്തിയതായിരുന്നു ഇയാൾ.

പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ പരിക്കേൽപ്പിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി. പ്രതിയിൽ നിന്നും കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. പൊലീസിനെ അക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ, കാസർക്കോട് ഭാഗങ്ങളിൽ നിന്നാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എസ് സി പി ഒ അഖിലേഷ് കെ, സിപിഒ സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ, അർജുൻ, കസബ സബ് ഇൻസ്‌പെക്ടർ ജഗത് മോഹൻ ദത്ത്, ദിവ്യ വി യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.