കൊച്ചി: മദനിയുടെ മോചനത്തിന് പുതിയ കർണാടക സർക്കാർ സഹായകരമായ ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മകൻ സലാഹുദ്ധീൻ അയ്യൂബി. ബംഗളൂരു കേസിലും മദനി കുറ്റവിമുക്തനായി തിരിച്ചുവരും. മദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. മദനിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സലാഹുദ്ധീൻ അയ്യൂബി പറഞ്ഞു.

വലിയ തുക മദനിയുടെ സുരക്ഷക്കായി നൽകണമെന്ന് പറയുന്നത് അനീതിയാണ്. മദനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. സംസ്ഥാന സർക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും സലാഹുദ്ധീൻ അയ്യൂബി പറഞ്ഞു.

അതേസമയം, കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്. കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളിൽ സ്പർധയുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.