തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എലത്തൂർ ട്രെയിൻ ആക്രമണത്തിന് ശേഷമുള്ള ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിന്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ കേരള പൊലീസെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.