കൊച്ചി: കാർ വർക്ഷോപ്പിന് തീപിടിച്ച് 20 കാറുകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ സിഗ്‌നൽ കവലയിൽ നിന്ന് ഏലൂർ ഭാഗത്തേക്കു പോകുന്ന വശത്തുള്ള ബിആർഎസ് കാർ വർക്ഷോപ്പിലാണ് തീ പിടുത്തം ഉണ്ടായത്. ഒന്നേകാൽ കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. കാർ ബോഡി ബിൽഡിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 12 കാറുകൾ പൂർണമായും എട്ടു കാറുകൾ ഭാഗികമായും കത്തി നശിച്ചു. വർക്ഷോപ്പിന്റെ സമീപത്തുള്ള ഒരു കടയിലും ഇതേസമയത്തു തീപടർന്നെങ്കിലും ഉടനടി തീയണച്ചതിനാൽ കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചില്ല.

അഗ്‌നിരക്ഷാസേനയുടെ 6 യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബോഡി ബിൽഡിങ് യാർഡിന്റെ തോട്ടുപുറം ചേർന്നുള്ള സർവീസ് സെന്ററിൽ ഇരുപതിലേറെ വാഹനങ്ങൾ ഉണ്ടായിരുന്നു. ഇതിനുപുറമെ വർക്ഷോപ്പിന്റെ പരിസരത്തും അൻപതിലേറെ കാറുകളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. അമിത വൈദ്യുതി പ്രവാഹത്തെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷും രണ്ടു പങ്കാളികളും ചേർന്നു നടത്തുന്ന വർക്ഷോപ്പിലാണ് അപകടമുണ്ടായത്. വർക്ഷോപ്പിന് ഇൻഷുറൻസ് ഉള്ളതായി ഉടമ കെ.ജി.രാജേഷ് പറഞ്ഞു. പഞ്ചായത്തിൽ അടിക്കടിയുണ്ടാകുന്ന അമിത വൈദ്യുതി പ്രവാഹം നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ കെഎസ്ഇബി അധികൃതർക്കു നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് അംഗം ഷിമ്മി ഫ്രാൻസിസ് പറഞ്ഞു.