മഹാലക്ഷ്മിപുരം: സിനിമ നിർമ്മിക്കാൻ കടം നൽകിയ പണം സഹോദരനും സുഹൃത്തുക്കളും തിരികെ നൽകിയില്ലെന്നും പണം തിരികെ ചോദിച്ചതിന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി. രാജ്. കടം കൊടുത്ത പണം സഹോദരനും നിർമ്മാതാവുമായ ഗിരീഷ് തിരികെ നൽകിയില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും രൂപേഷ് ആരോപിച്ചു.

സിനിമ നിർമ്മിക്കാനായി 33 ലക്ഷം രൂപയാണ് രൂപേഷ് സഹോദരന് നൽകിയത്. നിരവധിയാളുകളിൽ നിന്ന് ഗിരീഷ് പണം കടം വാങ്ങിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇതിനെല്ലാം രൂപേഷാണ് ജാമ്യം നിന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഗിരീഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് രൂപേഷ് പറയുന്നു.

മഹാലക്ഷ്മിപുരം പൊലീസ് സ്റ്റേഷനിലാണ് രൂപേഷ് സഹോദരനെതിരെ പരാതി നൽകിയിരിക്കുന്നത്. ഗിരീഷിന്റെ സുഹൃത്തുക്കൾ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും രൂപേഷ് പറയുന്നു. രണ്ട് ചിത്രങ്ങളാണ് ഗിരീഷ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. ഈ രണ്ട് പടങ്ങളും സംവിധാനം ചെയ്തതും നായക വേഷം ചെയ്തതും രൂപേഷ് ആയിരുന്നു.