കല്യാശ്ശേരി: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാവുംമന്ദം സ്വദേശി ആനന്ദ് കെ. ദാസിനെ (23) ആണ് കാമ്പസിലെ ജൈവപാർക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാവുംമന്ദം എച്ച്.എസ്. അഞ്ചുവീട്ടിൽ കുനിയിൽ കാളിദാസന്റെയും അങ്കണവാടി വർക്കർ വസന്തയുടെയും മകനാണ്.

പരിസ്ഥിതിപഠന ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ ആനന്ദിനെ ഞായറാഴ്ച രാവിലെ 11-ഓടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച രാവിലെ പത്തുവരെയും ആന്ദിനെ കാമ്പസിൽ കണ്ടിരുന്നതായി സഹപാഠികൾ പറഞ്ഞു. വിവരം അറിഞ്ഞ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവർ കാമ്പസിലെത്തി.

കോഴ്‌സ് തീരാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള ആനന്ദ് കോയമ്പത്തൂരിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി മെയ്‌ അവസാനമാണ് തിരിച്ചെത്തിയത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ബിരുദാനന്തരബിരുദ പഠനത്തിന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ ചേർന്നത്. കണ്ണപുരം എസ്‌ഐ. സാംസന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച രാവിലെ നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരങ്ങൾ: ശരത്ത്, അശ്വന്ത്.