കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ടു പേർ അറസ്റ്റിലായത്. പത്താം ക്ലാസിലും പ്ലസ് ടുവിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് യുവാക്കൾ പിടിയിലായത്.

കടയ്ക്കലിൽ പത്താം ക്ലാസുകാരിയാണ് പീഡിനത്തിനിരയായത്. കേസിൽ ഇളമാട് കാരാളികോണം ആദിൽ മൻസിലിൽ അബ്ദുൽ അസീസാണ് (20) പിടിയിലായത്. കുമ്മിളിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി, സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചും ബസ് യാത്രയിലും പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കൽ ആനപ്പാറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കൊല്ലം നഗരത്തിലെ ഈസ്റ്റ് പൊലീസ് പരിധിയിലാണ് രണ്ടാമത്തെ പീഡനക്കേസ്. പ്ലസ്ടു വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പ്ലസ് ടുവിനു പഠിക്കുന്ന രണ്ടു പെൺകുട്ടികളെ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് കാണാതായിരുന്നു. ഇവരിലൊരാളാണ് പീഡനത്തിനിരയായത്. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) അറസ്റ്റിലായത്. പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.