തൃശൂർ: അർമേനിയയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികളാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം.

ലണ്ടനിൽ കഴിഞ്ഞ ദിവസം മലയാളി യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അരവിന്ദ് ശശികുമാറാൻ ജൂൺ പതിനാറിന് പുലർച്ചെ ഒരു മണിക്ക് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന വർക്കല സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈയാഴ്ച ബ്രിട്ടനിൽ ഇന്ത്യക്കാർ കുത്തേറ്റ് മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

37 കാരനായ അരവിന്ദ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ 25 കാരനായ സൽമാൻ സലിമിനെ ശനിയാഴ്ച മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കേംബർവെല്ലിലെ സതാംപ്ടൺ വേയിലെ ഹൗസ് ഷെയറിൽ താമസിക്കുന്ന ഫ്‌ളാറ്റ്‌മേറ്റുകളായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.