കൊച്ചി: ആലുവ സൗത്ത് വാഴക്കുളത്ത് വൻ മയക്കുമരുന്നു വേട്ട. പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എം.ഡി.എം.എയും, രണ്ട് കിലോഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം (23) നെ അറസ്റ്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക്ക് സെപ്ഷ്യൽ ആക്ഷൻ ഫോഴ്‌സും, തടിയിട്ട പറമ്പ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് തുക്കാനുള്ള ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു. മുറിയിലെ അലമാരയ്ക്കകത്തും, കട്ടിലിനടിയിലുമായി സൂക്ഷിച്ച നിലയിലായിരുന്നു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന.

യുവാക്കൾക്കാണ് എം.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. രാസലഹരി ബാംഗ്ലൂരിൽ നിന്നും, കഞ്ചാവ് ഇതരസംസ്ഥാന തൊഴിലാളി വഴി ഒഡീഷയിൽ നിന്നുമാണ് എത്തിച്ചത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ വി എം.കെഴ്‌സൻ ,എസ്‌ഐ.കെ. ഉണ്ണിക്കൃഷ്ണൻ, എ.എസ് ഐ മാരായ സി.എ ഇബ്രാഹിം കുട്ടി, കെ.പി. അബു, ജി ബാലാമണി എസ്.സി.പി.ഒ മാരായ പി.എസ്.സുനിൽകുമാർ, പി.കെ റജിമോൻ, സി എം കരീം, സി.വി വിപിൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.