കൊച്ചി: വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്‌ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവർ എസ്എഫ്‌ഐ പ്രവർത്തകർ ആയിരിക്കാം. ഒരാൾ തെറ്റ് ചെയ്‌തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരവില്ല. കുറ്റം കണ്ടപ്പോൾ അവർക്കെതിരെ നടപടി എടുത്തു. എസ്എഫ്‌ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല.

വിദ്യാർത്ഥി നേതാക്കൾ കാര്യങ്ങൾ പഠിച്ചു പ്രതികരിക്കണമെന്നും ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി പറയുകയല്ല വേണ്ടതെന്നും ഇ പി ജയരാജൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ആർഷോക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സുധാകരൻ രാജി വെക്കണോ എന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ അത് കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയാവുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. സുധാകരനെതിരെയുള്ളത് ഗുരുതര ആരോപണമാണ്. ആരോപണം ഉന്നയിച്ചത്

സർക്കാരോ പൊലീസോ അല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്നും ഉയർന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയാതെ വന്നിരിക്കുന്നുവെന്നും ഇ പി ജയരാജൻ വിമർശിച്ചു. ധാർമികമായി നിലപാട് സ്വീകരിക്കാൻ സുധാകരൻ ബാധ്യസ്ഥനാണെന്നും തനിക്കെതിരെ ആരോപണം വന്നപ്പോൾ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നുവെന്നും ഇപി കൂട്ടിച്ചേർത്തു.