തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസം തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. എം വി ഗോവിന്ദൻ മാഷെ അപഹസിക്കാൻ എന്ത് അനുഭവ സാമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരൻ.

ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തിൽ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.