കോഴിക്കോട്: എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വിദ്യാർത്ഥികൾക്ക് എംഡിഎംഎ എത്തിച്ചിരുന്ന പ്രധാന ഇടനിലക്കാരനെയാണ് പൂനൂർ സ്വദേശി മിജാസ് (22)നെയാണ് ബാലുശ്ശേരി എസ്‌ഐ പി.റഫീഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി.

എംഡിഎംഎയുടെ പ്രധാന വിൽപ്പനക്കാരനായിരുന്നു പ്രതി. ഇയാളെ പിടികൂടുന്നതിനായി കഴിഞ്ഞ നാലുമാസത്തോളമായി പൊലീസ് നിരന്തരശ്രമങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തോളമായി യുവാക്കൾക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

എഎസ്‌ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ രാജ്, മുഹമ്മദ് ജംഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കുറ്റ്യാടിയിൽ നടത്തിയ പരിശോധയിൽ എംഡിഎംഎയുമായി മറ്റൊരു യുവാവിനേയും പിടികൂടുകയായിരുന്നു. നരിപ്പറ്റ സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് പിടിയിലായത്. 0.48 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കടേക്കച്ചാലിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ എസ്‌ഐ പി.ഷമിറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.