മറയൂർ: പാളപ്പെട്ടിയിലെ അക്രമണകാരിയായ ആൺ വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്ക് മാറ്റി. വരയാടിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടികൾ പൂർത്തിയാക്കിയത്.

രണ്ട് ദിവസത്തെ നിരീക്ഷണത്തിലൊടുവിലാണ് വരയാടിനെ പാളപ്പെട്ടി ആനക്കുത്ത് ഭാഗത്ത് വച്ച് ഇന്ന് പിടികൂടിയത്. രണ്ടര മാസത്തിന് മുമ്പും രണ്ടാഴ്ചയ്ക്ക് മുമ്പുമായി വാച്ചർമാരടക്കം അഞ്ച് പേരെയാണ് ഈ ഒറ്റയാൻ വരയാട് ആക്രമിച്ചത്. ഏപ്രിൽ 30ന് ആണ് വരയാടിന്റെ ആദ്യ ആക്രമണം ഉണ്ടായത്. പാളപ്പെട്ടി വനവാസി കുടിയിലെ രാജേശ്വരി(22), മാരിയമ്മ(80), രത്‌ന(55) എന്നിവർക്കാണ് അന്ന പരിക്കേറ്റത്.

പിന്നാലെ ഈ മാസം 10ന് വാച്ചറെ ആക്രമിച്ചു. വരയാടിന്റെ കൊമ്പിന് വയറിന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ഫോറസ്റ്റ് വാച്ചർ കൃഷ്ണൻ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ചന്ദന സംരക്ഷണ ജോലിക്കിടയിലാണ് കൃഷ്ണന് വരയാടിന്റെ കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് വാച്ചർമാർ മരത്തിൽ കയറി രക്ഷപ്പെട്ടു.

11ന് ജോലിക്കിടെ വാച്ചർ ശശിയെയും വരയാട് ആക്രമിച്ചിരുന്നു. ഇരുവരും പാളപ്പെട്ടിക്കുടിയിലെ താമസക്കാരാണ്. തലേദിവസം മരത്തിൽ കയറി രക്ഷപ്പെട്ടയാളായിരുന്നു ശശി. പരിക്കേറ്റവരെ എല്ലാം ചികിത്സ നൽകുന്നതിനായി 5 കി.മീ. ദൂരം ചുമന്നാണ് പുറത്തെത്തിച്ചത്.

വാഹനം എത്താത്ത പാളപ്പെട്ടി മേഖല ചിന്നാർ വന്യജീവി സങ്കേത്തിൽപ്പെട്ടതാണ്. ഇതേ തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വരയാടിനെ പ്രദേശത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് വൈഡ് ലൈഫ് വാർഡന് കത്ത് നൽകിയിരുന്നു.

സിസിഎഫിന്റെ അനുകൂല ഉത്തരവിറങ്ങിയതോടെയാണ് ഇന്ന് ഉച്ചയോടെ വനപാലക സംഘം വരയാടിനെ കുരുക്ക് ഉപയോഗിച്ച് കൂട്ടിലാക്കിയത്. മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ, മൂന്നാർ വൈഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ, കാന്തല്ലൂർ റേഞ്ച് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാളപ്പെട്ടിയിലെത്തി ആടിന്റെ സ്വഭാവം വിലയിരുത്തിയാണ് പിടികൂടാനുള്ള നടപടി സ്വീകരിച്ചത്.

വാഹന യാത്ര സൗകര്യമില്ലാതെ പാളപ്പെട്ടി കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുമന്നാണ് കൂട്ടിലാക്കിയ വരയാടിനെ വണ്ണാന്തുറയിൽ എത്തിച്ചത്. ഇവിടെ നിന്ന് ജീപ്പിൽ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തിച്ച് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം രാത്രി 7 മണിയോടെ ഉദ്യാനത്തിനുള്ളിലെ ആനമുടിയിൽ തുറന്നു വിട്ടു.

നേരത്തെ വരയാട് ഒറ്റപ്പെട്ട സ്ഥലത്ത് തുടർന്നതാണ് ആക്രമണത്തിന് കാരണമായതെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഉദ്യാനത്തിൽ ധാരാളം വരയാടുകൾ ഉള്ളതിനാൽ ഇവയുമായി ഇണങ്ങുമെന്നും ഇതുവഴി അക്രമണ പ്രവണത കുറയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.