തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ. പിഴയടക്കാതെ വന്നപ്പോൾ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെ ഹെൽമെറ്റ് വെച്ച് ഓട്ടോയോടിച്ച് പ്രതിഷേധിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.

KL20R 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പൊലീസിന്റെ വിചിത്രമായ പിഴ നോട്ടീസ്്. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത് എന്നതാണ് പ്രധാന വസ്തുത. ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് സഫറുള്ളയ്ക്കാണ് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പൊലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമെറ്റ വെച്ച്് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്.

പൊതുവിൽ ഓട്ടോ ഡ്രൈവർമാരോട് പൊലീസ് മോശമായാണ് പെരുമാറുന്നതെന്നും സഫറുള്ളയ്ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയില്ല. ക്ലറിക്കൽ പ്രശ്‌നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കുമെന്നും പറയുന്നു.