തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതകക്കേസിലെ പ്രതിയായ സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി. കൊലപാതകക്കേസിൽ പ്രതിയായതിനെ തുടർന്നാണ് വകുപ്പു തല നടപടി. സംരക്ഷിത അദ്ധ്യാപകനായി കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂൾ ആയ യു.പി.എസ്. നെടുമ്പനയിൽ ജോലി ചെയ്തുവരികയായിരുന്നു സന്ദീപ്.

സന്ദീപിന്റെ പെരുമാറ്റം ഒരു മാതൃക അദ്ധ്യാപകന്റെ പെരുമാറ്റങ്ങൾക്ക് വിരുദ്ധവും അദ്ധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിലയിരുത്തി.

മെയ്‌ 10ന് പുലർച്ച 4.40 നാണ് ഡോ. വന്ദന ദാസിനെ പ്രതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തിപ്പരിക്കേൽപിച്ചത്. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും മരിച്ചു.