കോതമംഗലം: ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോതമംഗലം കുട്ടമ്പുഴയിൽ വൻചാരായവേട്ട. എക്‌സൈസ് സർക്കിൾ പാർട്ടിയും കുട്ടമ്പുഴ റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിന് സമീപത്ത് പുഴയിൽ സ്ഥിതി ചെയ്യുന്ന തുരുത്തിനുള്ളിൽ അമക്കാടുകൾക്കിടയിൽ വൻ ചാരായ വാറ്റു കേന്ദ്രം കണ്ടെത്തി. 735 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ചാരായം വാറ്റുന്നതിനായി സജ്ജമാക്കിയിരുന്ന അടുപ്പും ആണ് കണ്ടെത്തിയത്.

വാഷ് പ്ലാസ്റ്റിക് ബാരലുകളിലും കുഴികുത്തി പ്ലാസ്റ്റിക് പടുതയിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഓണത്തോടനുബന്ധിച്ച് അനധികൃതമായി ചാരായ നിർമ്മാണവും വിപണനവും കുട്ടമ്പുഴ ഭാഗത്ത് നടക്കാൻ സാധ്യതയുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി കുട്ടമ്പുഴയും പരിസരവും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജ് കുട്ടമ്പുഴ റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ് പ്രിവന്റിവ് ഓഫീസർമാരായ ജയ് മാത്യൂസ്, ബിനു ജേക്കബ്, സിദ്ദിഖ് സിവിൽ എക്‌സൈസ് ഓഫീസർമാരായ കെസി എൽദോ, ജോമോൻ ജോർജ്, ബേസിൽ കെ തോമസ് എക്‌സൈസ് ഡ്രൈവർമാരായ ബിജു പോൾ,നന്ദു എന്നിവർ ഉൾപ്പെട്ട സംഘമാണ് വാഷും വാറ്റ് കേന്ദ്രവും കണ്ടെത്തിയത്.