കുമ്പള: കാസർകോട് പൊലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ മാസം 25ന് സ്‌കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

''കുട്ടിയുടെ മാതാവിന്റെ പരാതി ലഭിച്ചിരുന്നു. അത് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകും. കേസ് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണ്'' വൈഭവ് സക്‌സേന പറഞ്ഞു.

വിദ്യാർത്ഥികളെ പിന്തുടർന്ന എസ്‌ഐ ഉൾപ്പെടെ മൂന്നുപേരെ സ്ഥലംമാറ്റി. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നിൽ നിർത്തിയ ജീപ്പിൽനിന്ന പൊലീസുകാർ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാർ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടർന്നു കാർ ഓടിച്ചു മുന്നോട്ടു പോയി. അൽപസമയത്തിനുശേഷം അംഗടിമുഗറിൽ കാർ തലകീഴായി മറിഞ്ഞ നിലയിൽ കാണപ്പെട്ടു.

പരുക്കേറ്റ വിദ്യാർത്ഥിയെ ആദ്യം കുമ്പള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയുമായിരുന്നു. ഫർഹാസിനെ കൂടാതെ കാറിൽ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരുക്കുകളുണ്ട്.