നെടുമങ്ങാട്: നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലെ ബേക്കറിക്കു നേരെ പേട്രോൾ ബോംബെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. ഒന്നാം പ്രതിയായ നെടുമങ്ങാട് നെട്ട മണക്കോട് വിന്ധ്യ ഭവനിൽ വിധുകൃഷ്ണ (23) നെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് വാളിക്കോട് ജംഗ്ഷനിലെ ഷെർഷാദിന്റെ സീനത്ത് ബേക്കറിയിലേക്ക് ആക്രമി സംഘം ബോംബെറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം ബേക്കറിക്ക് സമീപത്തു വച്ചു മണക്കോട്, നെട്ട ഭാഗത്തുള്ള ചിലർ സംഘർഷത്തിൽ ഏർപ്പെട്ടിരിന്നു.

ഇതിന്റെ തുടർചയായി പതിനൊന്നാംകല്ലിൽ വച്ചു ഒരു ഓട്ടോറിക്ഷയ്ക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്നാണ് കടക്കുനേരെ ബോംബെറുണ്ടായത്. രാത്രി കട അടച്ചുകൊണ്ടിരുന്നപ്പോഴാണ് ബോംബെറിഞ്ഞത്. ബോംബേറിൽ കടയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.

നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻനായർ , എസ്‌ഐമാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും പ്രതിക്ക് വട്ടപ്പാറ സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.