നെടുമ്പാശ്ശേരി: ബേക്കറിയിൽ കയറി രാത്രി പരാക്രമം നടത്തിയ എസ്‌ഐ.യെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ. സുനിലിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറി സുനിൽ ബേക്കറിൽ ഉണ്ടായിരുന്നവരെ എല്ലാം ചൂരലിന് മർദിക്കുക ആയിരുന്നു. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ കടയാണിത്.

ബുധനാഴ്ച കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് കൺട്രോൾ റൂം വാഹനത്തിൽ എസ്‌ഐ. സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായി. എസ്‌ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽവടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു. കടയിലുണ്ടായിരുന്നവർ ബഹലം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ എസ്‌ഐ.യെ തടഞ്ഞുവെച്ചു.

വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എസ്‌ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എസ്‌ഐ.യെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അകാരണമായി മർദിച്ചതിന് എസ്‌ഐ.ക്കെതിരേ നടപടി ഉണ്ടാകുമെന്നറിയുന്നു. കരിയാട്ടിൽ കത്തിക്കുത്ത് നടക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് എസ്‌ഐ. മൊഴി നൽകിയിരിക്കുന്നത്.