പീരുമേട്: വണ്ടിപ്പെരിയാറിന് സമീപത്തെ സത്രം എൻസിസി എയർ സ്ട്രിപ്പിൽ വ്യോമസേന ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി. പരിശോധന റിപ്പോർട്ട് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് എയർ സ്ട്രിപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് വിലയിരുത്താനാണ് പരിശോധന നടത്തിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. ജില്ലയിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ എയർ സ്ട്രിപ്പ് ഉപയോഗിക്കുന്നതിന് ക്രമീകരണം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിനും എൻസിസിക്കും കത്ത് നൽകിയിരുന്നു.

ഇതേ തുടർന്ന് എൻസിസിയുടെ ആവശ്യപ്രകാരമായിരുന്നു വ്യോമസേനയുടെ പരിശോധന. പ്രകൃതിദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് വ്യോമസേനയാണ് ദുരിതനിവാരണ സേനാംഗങ്ങളെ എത്തിക്കാൻ ഉള്ളത്. തമിഴ്‌നാട് കുളുരിൽ നിന്ന് ഇന്നലെ തിരുവനന്തപുരം എത്തിയ സംഘം രാവിലെ 11 മണിയോടെ ഇടുക്കിയിലേക്ക് തിരിച്ചു.

എയർ സ്ട്രിപ്പിന് ചുറ്റും മൂന്നുതവണ നിരീക്ഷണ പറക്കൽ നടത്തിയ ശേഷമാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്നും സ്ട്രിപ്പിൽ ചില പണികൾ കൂടി നടത്തേണ്ടതുണ്ടെന്നും പരിശോധന സംഘം നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇത് എൻസിസിയെ അറിയിക്കുമെന്നും ചീഫ് കമാന്റിങ് ഓഫീസർ എ. ശ്രീനിവാസ അയ്യർ പറഞ്ഞു.

കഴിഞ്ഞ സിംസബർ 1 ന് ഇവിടെ ചെറുവിമാനമിറക്കി പരിശോധന നടത്തിയിരുന്നു.അതെ സമയം കഴിഞ്ഞ ജൂലൈ മാസം കനത്തമഴയിൽ എയർസ്ട്രിപ്പിന് സമീപം വലിയ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.ഈ ഭാഗം ഇനിയും പുനഃനിർമ്മിച്ചിട്ടില്ല.ഇതിനൊപ്പം വനംവകുപ്പിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ നിർമ്മാണം നടത്തിയതും വിവാദമായിരുന്നു.