തിരുവനന്തപുരം: കേരളത്തിലെ പോക്‌സോ കോടതികളിൽ ഇനിയും തീർപ്പാകാതെയുള്ളത് 8506 കേസുകൾ. ജൂലായ് 31 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് 54 പോക്‌സോ കോടതികൾ പ്രവർത്തനമാരംഭിക്കുകയും 14 കോടതികളെ പോക്‌സോ കോടതികളായി വിജ്ഞാപനംചെയ്തിട്ടും ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

പോക്‌സോ കോടതികളിൽ 7060 കേസുകളും വിജ്ഞാപനംചെയ്ത 14 കോടതികളിൽ 1446 കേസുകളുമാണുള്ളത്. ചില കോടതികളിലാകട്ടെ 2010 മുതലുള്ള പോക്‌സോ കേസുകൾ തീർപ്പാകാതെയുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ശാസ്ത്രീയപരിശോധനകളുടെ റിപ്പോർട്ടുകൾ സമയത്തിന് ലഭിക്കാതിരിക്കുന്നതും സാക്ഷികളെ യഥാസമയം കോടതിയിൽ എത്തിക്കാനാകാത്തതും കേസുകൾ വൈകുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേകം കമ്മിറ്റിയുണ്ട്. ഇവർ കേസുകൾ പരിശോധിച്ച് പോർട്ട്ഫോളിയോ ജഡ്ജിമാർക്ക് വിവരങ്ങൾ കൈമാറുകയും കേസുകളിൽ വേഗത്തിൽ തീർപ്പുണ്ടാകാനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്.

2019 മുതൽ ഇതുവരെ സംസ്ഥാനത്ത് 17,330 പോക്‌സോ കേസുകളാണ് രജിസ്റ്റർചെയ്തത്. ഇക്കൊല്ലം ജൂലായ് 31 വരെ മാത്രം 2620 കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്‌സോ കോടതികൾ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ നിർഭയഫണ്ടിൽനിന്നുള്ള സഹായധനമാണ് പോക്‌സോ കോടതികൾ ആരംഭിക്കുന്നതിന് ലഭിച്ചിട്ടുള്ളത്.